ഭർത്താവിനോടൊപ്പമുള്ള ദാമ്പത്യജീവിതം ദുഷ്‌കരമാവുന്ന സാഹചര്യത്തിൽ സ്ത്രീക്ക് ബന്ധത്തിൽനിന്ന് ഒഴിവാകുന്നതിന് ഇസ്‌ലാം അനുവദിക്കുന്ന മാർഗമാണ് ഖുൽഅ്. ഭർത്താവിനൊപ്പമുള്ള ജീവിതം തുടർന്നാൽ പല അനിഷ്ട സംഭവങ്ങളും അരുതായ്മകളും ഉണ്ടാകുമെന്ന് സ്ത്രീ ന്യായമായും ഭയപ്പെടുന്ന ഘട്ടം സംജാതമായാൽ അയാളുമായുള്ള വിവാഹ ബന്ധത്തിൽനിന്ന് സ്ത്രീ തന്നെ മുൻകൈയെടുത്ത് ഒഴിവാകാൻ ശ്രമിക്കുന്ന അപൂർവമായ വിവാഹമോചന പ്രക്രിയയാണ് ഖുൽഅ്.
ക്രൂരനും ദുസ്സ്വഭാവിയും തീരെ ഇഷ്ടപ്പെടാത്തവനുമായ ഒരുത്തന്റെ കൂടെയാണെങ്കിലും ഭാര്യ എന്ന നിലയിൽ അയാൾക്ക് വിധേയപ്പെട്ട് ജീവിതം ഹോമിച്ച് കളയണമെന്ന് ഇസ്‌ലാം സ്ത്രീയെ നിർബന്ധിക്കുന്നില്ല. എന്നാൽ വിട്ടുവീഴ്ച ചെയ്യാവുന്ന ചില്ലറ പ്രശ്‌നങ്ങളുണ്ടാകുമ്പോഴേക്ക് എടുത്തുപയോഗിക്കാനും ദുരുപയോഗപ്പെടുത്താനുമുള്ളതല്ല ഈ നിയമം.
നിലനിൽക്കുന്ന കോടതിവിധി പ്രകാരം സ്ത്രീ ഏകപക്ഷീയമായി ഖുൽഇലൂടെയോ ഫസ്ഖിലൂടെയോ വിവാഹബന്ധം വേർപെടുത്തിയാൽ കോടതിക്ക് മുമ്പിൽ പ്രസ്തുതബന്ധം വേർപെടുമെങ്കിലും ശർഇയ്യായി വേർപെടുകയില്ല. ആയതിനാൽ ഖാദിയോ യോഗ്യരായ മധ്യസ്ഥർ വഴിയോ മാത്രമാണ് ഫസ്ഖ് സാധ്യമാവുകയുള്ളൂ.